April 27, 2013

അധ്യായം 1 - ഒന്നാം വര്‍ഷം

പ്രൊഫഷനല്‍ കോളെജിലേക്ക് ആദ്യമായി കടന്നു ചെല്ലുന്ന സകലമാന ബഹുമാനത്തോടെ, വടിപോലെ തേച്ച പുതുപുത്തന്‍ സ്കൈബ്ലൂ ഷര്‍ട്ടും, നേവി ബ്ലൂ പാന്‍റും രണ്ടും മൂന്നും വര്‍ഷചേട്ടന്മാരുടെയും ചേച്ചിമാരുടെയും (!)റാഗിംഗില്‍ പൊടിപിടിച്ചു നാശകോശമായി ആദ്യദിനം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മനസ്സില്‍ കെട്ടിപ്പൊക്കിയ സങ്കല്പങ്ങള്‍ എല്ലാം തകര്‍ന്നു വീഴുകയായിരുന്നു.

എന്‍റെ കോലം കണ്ടു ഉമ്മിച്ചി ചോദിച്ചു

"നീ കോളെജിലാണോ അതോ പാടത്ത് കിളക്കാനാണോ പോയത് ?"

ഉമ്മിച്ചിയോട്  തൃപ്തികരമായ ഒരു  മറുപടിപറയാന്‍ കഴിയാതെ കുറെ കള്ളങ്ങള്‍ പറഞ്ഞു തടിയൂരേണ്ടി വന്നു. കാരണം സത്യം പറഞ്ഞാല്‍ ഉമ്മിച്ചി ഇടീം നെലോളീം ആകും.


അന്ന് കളമശ്ശേരി പൊളി ഭരിച്ചിരുന്നത് അസുരന്മാരും, കൌരവരും ആയിരുന്നു !

ഓട്ടോമൊബൈല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ എന്ന രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ASURA സും, മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ സംഘടനയായ KAURAVA സും.(കൌരവാസിന്‍റെ ഫുള്‍ ഫോം അവരെപ്പോലെ തന്നെ എനിക്കും അറിയില്ല ;)

എന്നാല്‍ അവരുടെ പിന്‍ഗാമികള്‍ ആകേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഓട്ടോമൊബൈല്‍ ബാച്ചിലെ എല്ലാം വെറും പാവങ്ങള്‍ ആയിരുന്നു - ഞങ്ങളുടെ ബാച്ചില്‍ എല്ലാം പുലികളും !

അതുകൊണ്ട് തന്നെ തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്താന്‍ തങ്ങളുടെ അനുയായികള്‍ പ്രാപ്തരല്ലെന്ന ചിന്ത ഞങ്ങളോട് ഒരുതരം ശത്രുത വച്ചുപുലര്‍ത്താന്‍ അസുരന്മാരെയും , കൌരവന്മാരെയും പ്രേരിപ്പിച്ചിരുന്നു .

എന്നാല്‍ ഞങ്ങളെ പിന്തുണക്കാന്‍ ഫൈനല്‍ മെക്കാനിക്കലിലെ ശക്തരായ ചേട്ടന്മാര്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ കളികള്‍ക്കൊന്നും അവര്‍ മുതിര്‍ന്നില്ല.

ആദ്യ വര്‍ഷം എന്നും ,വീട്ടില്‍ നിന്നുതന്നെ ധരിച്ചുകൊണ്ട് പോകുന്ന യൂണിഫോം, അന്നന്നത്തെ ടൈം ടേബിള്‍ അനുസരിച്ചുള്ള ഓരോ വിഷയത്തിന്‍റെയും എടുത്താല്‍ പൊങ്ങാത്ത ടെക്സ്റ്റും , നോട്ടും (ആ ചുമടിന് മുന്നില്‍  ഇന്നത്തെ CBSE/ICSC പഠിക്കുന്ന LKG പിള്ളേരൊക്കെ എത്രയൊ ഭാഗ്യവാന്മാര്‍) ഡ്രോയിംഗ് ഉള്ള ദിവസങ്ങളില്‍ ഒന്നര മീറ്റര്‍ നീളമുള്ള വാസ്കോഡഗാമ ഗാമ പായ്ക്കപ്പലിലിരുന്നു  കാപ്പാട് സൂം ചെയ്തു കണ്ട ദൂരദര്‍ശിനി പോലെ, സൂക്ഷിച്ചു ചുരുട്ടിയ ഡ്രോയിംഗ് ഷീറ്റുകള്‍, വരയ്ക്കാന്‍ ഉള്ള മിനി ഡ്രാഫ്റ്റര്‍ എന്നിവയൊക്കെ ഏറ്റി , തലേന്ന് പഠിപ്പിച്ച പാഠഭാഗങ്ങള്‍ ഒക്കെ വീട്ടിലിരുന്നു മനപാഠമാക്കി എന്തൊരു അച്ചടക്കത്തോടെയായിരുന്നു കൊളെജിലെക്കുള്ള യാത്ര.

ഒരു പീരിയഡ് പോലും മുടങ്ങാതെ എന്നും ക്ലാസില്‍ ചെന്നാലോ, ക്ലാസ്സില്‍ അമ്പത്തിയഞ്ച് കുട്ടികള്‍ ഉണ്ടോയെന്നു പുറത്തുകൂടി നടന്നുപോകുന്നവര്‍ക്ക് അകത്തേക്ക് എത്തിനോക്കെണ്ടുന്നത്ര അച്ചടക്കം.

അധ്യാപകര്‍ കടന്നു വരുമ്പോള്‍ ബഹുമാനത്തോടെ എഴുന്നേറ്റു ഗുഡ് മോര്‍ണിംഗ്/ഗുഡ് ആഫ്റ്റര്‍ നൂണ്‍/ ഗുഡ് ഈവനിംഗ് പറയല്‍ - ഹോ എന്തൊക്കെ പുകിലുകളായിരുന്നു !

അഞ്ചു വര്‍ക്ക്ഷോപ്പുകള്‍ ഉള്ളതില്‍ ഏറ്റവും ബോര്‍ ആയ സ്മിത്തി (നമ്മുടെ കൊല്ലപ്പണി തന്നെ) ആയിരുന്നു ആദ്യം എനിക്ക് കിട്ടിയത്.

ഏകദേശം ആറിഞ്ചു നീളമുള്ള ഒരു ഉരുണ്ട ഇരുമ്പ്കഷണം ഒന്നര മാസം കൊണ്ട് ചൂടാക്കി പഴുപ്പിച്ചു ആദ്യം സ്ക്വയറും, പിന്നെ ഹെക്സഗണും ആക്കി സാറിനെ കാണിക്കണം.

എന്നാല്‍ ഞാന്‍ എത്ര ശ്രമിച്ചിട്ടും ഹെക്സഗണ്‍ ആയില്ലെന്ന് മാത്രമല്ല സാറിനു പോലും മനസിലാകാത്ത എന്തോ ഒരു ഷേയ്പ് ആയിത്തീരുകയും ചെയ്തു.

പിന്നെ നന്നായി വരയ്ക്കാന്‍ അറിയാമായിരുന്നതിനാല്‍ റെക്കോഡ് ഒക്കെ ഞാന്‍ ഭംഗിയായി സബ്മിറ്റ് ചെയ്തു - അതിനാല്‍ എനിക്ക് സാര്‍ മനസറിഞ്ഞ് 80 മാര്‍ക്കും തന്നു.

ആഴ്ചയില്‍ രണ്ടു ദിവസം ഉള്ള വര്‍ക്ക്ഷോപ്പില്‍ അന്നെടുത്ത പണികള്‍ ഇന്ന് എടുത്തിരുന്നെങ്കില്‍ കമ്പനി ഡബിള്‍ പ്രൊമോഷനും , ഡബിള്‍ സാലറി ഇങ്ക്രിമെന്‍റും ഒരുമിച്ചു തന്നേനെ....

SFI/KSU/ABVP ചേട്ടന്മാര്‍ സമരം നടത്തി ക്ലാസ്സില്‍ നിന്ന് ഓടിച്ചു വിടെണ്ടിയിരുന്നു - സാറന്മാര്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങിപ്പോയാലും വിദ്യാര്‍ഥികളായ ഞങ്ങള്‍ ഇറങ്ങിപ്പോകാന്‍ !

എന്നിട്ടും ഒന്നാം വര്‍ഷം കണക്ക്, സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക്‌  ഭംഗിയായി തോറ്റു . വീട്ടില്‍ പറഞ്ഞ ന്യായം പത്താം ക്ലാസ് കഴിഞ്ഞു പ്രീ-ഡിഗ്രിക്ക് പോകാതെ നേരെ പോളിയില്‍ ചേര്‍ന്നതിന്‍റെ കുഴപ്പം ആണെന്നായിരുന്നു. പാവം വീട്ടുകാര്‍ വിശ്വസിക്കാതെ എന്ത് ചെയ്യാന്‍ !

ഒന്നാം വര്‍ഷം നോണ്‍ടെക്സ്നിക്കല്‍ ആയി പഠിച്ച ഒരു കാര്യം ആയിരുന്നു ബീഡി വലി.

ബീഡിവലി സ്റ്റാറ്റസിനു കുറവുണ്ടാക്കും എന്ന് അറിയാഞ്ഞിട്ടൊന്നുമല്ല - സിഗരറ്റ് വാങ്ങാന്‍ ഉള്ള പൈസ ഇല്ലഞ്ഞിട്ടായിരുന്നു.

കോളേജിന്‍റെ അടുത്ത് HMT ജംഗ്ഷനില്‍ ഉള്ള ഒരു മൊട്ടക്കുന്നിന്‍റെ നെറുകയില്‍, ലഞ്ച് ബ്രേക്കിന് ഞാനും ബിജിനും, നവീന്‍ കെ.പീറ്ററും ,ദിനെഷും(അവന്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം നേവിയില്‍ കിട്ടിയപ്പോള്‍ പൊളി ഉപേക്ഷിച്ചു പോയി) കൂടി ഇരുന്നു ബീഡി വലിക്കും.

കൂട്ടത്തില്‍ ഞാനും നവീനും പത്താം ക്ലാസ് കഴിഞ്ഞു നേരെ പോളിയില്‍ ചെര്‍ന്നതാണെങ്കിലും അവനു ഇക്കാര്യത്തില്‍ മറ്റുരണ്ടു പേരേക്കാള്‍ എക്സ്പീരിയന്‍സ് ഉണ്ടായിരുന്നു - കാരണം അവന്‍ പഠിച്ചത് ഏറണാകുളത്തെ "സകല റൌഡി വിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന SRV സ്കൂളില്‍ ആയിരുന്നു.

ഒന്നാം വര്‍ഷത്തില്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവമുണ്ട്.

കോളേജില്‍ ആര്‍ട്സ് ക്ലബ് ഉള്ഘടനതോടനുബന്ധിച്ചു ഗാനമേള ഉണ്ടായിരുന്നു.

ഗാനമേള തുടങ്ങും മുന്നേ "കൊക്കോ രാജീവ്" എന്ന് അറിയപ്പെടുന്ന രാജീവും (അവന്‍റെ അച്ഛന്‍ പണിക്കര്‍ ഗള്‍ഫില്‍ പോയി വന്നു നാട്ടില്‍ കൊക്കോ കൃഷി തുടങ്ങി കുത്തുപാള ഉടുത്തതിനാല്‍ നാട്ടുകാര്‍ കളിയാക്കി വിളിച്ചിരുന്ന പേരായിരുന്നു "കൊക്കോ പണിക്കര്‍". അത് എങ്ങനെയോ കോളേജില്‍ അറിഞ്ഞ അന്ന് മുതല്‍ അവന്‍ "കൊക്കോ രാജീവ്" ആയി - കാരണം രാജീവ് പി.എ എന്നാ അവനെ കൂടാതെ രാജീവ്. എം.എസ്, രാജീവ് എസ്.കെ, രാജീവ് കുമാര്‍ എം.എ എന്നിങ്ങനെ മൊത്തം നാല് രാജീവുമാര്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു.

അതില്‍ രാജീവ് എം.എസ് എപ്പോഴും കവിത ചൊല്ലുന്ന , കാലന്‍ കുടയും കൊണ്ട് നടക്കുന്നതിനാല്‍ അവനെ കാലന്‍ രാജീവ് എന്ന് വിളിച്ചു.

രാജീവ് എസ്. കെ ക്ക് തീരെ ഉയരം ഇല്ലായിരുന്നു - അതിനാല്‍ കൊച്ചു രാജീവ് എന്ന് അവന്‍ അറിയപ്പെട്ടു.

രാജീവ് കുമാര്‍ എം.എ യുടെ വീട് മഞ്ഞുമ്മല്‍ എന്ന സ്ഥലത്തായിരുന്നതിനാല്‍ മൂപ്പര്‍ മഞ്ഞുമ്മല്‍ രാജീവ് എന്നും അറിയപ്പെട്ടു.)

നമ്മുടെ കൊക്കോ രാജീവും , റേ.പുത്തൂരാന്‍ മാണി എന്നാ റേ പി മാണിയും, പ്രദീപും കൂടി കളമശേരിയില്‍ ഏതോ പാടത്ത് കൂടി നടന്നു പോയാല്‍ എത്തിച്ചേരുന്ന ഒരു കള്ളുഷാപ്പില്‍ നിന്ന് നല്ലവണ്ണം കള്ളൊക്കെ വീശി വന്നിരുന്നു.

ഗാനമേള തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഇവന്മാര്‍ മൂന്നും കൂടി ഓഡിറ്റോറിയാത്തിന്‍റെ പുറത്തു കിടന്നു തുള്ളാന്‍ തുടങ്ങി.

ഉള്ളില്‍ കിടക്കുന്ന കള്ളിന്‍റെ വീര്യത്തില്‍ ഒന്നാം വര്‍ഷം ആണ്, ജൂനിയര്‍ ആണെന്ന് ഒക്കെ മച്ചാന്മാര്‍ മറന്നു പോയി.

സീനിയേര്‍സ് ചേട്ടന്മാര്‍ക്കുണ്ടോ  സഹിക്കുന്നു - അവര്‍ പ്രശ്നം ഉണ്ടാക്കി.

നമ്മുടെ ചേട്ടന്മാര്‍ ആണെങ്കില്‍ അവരോടു കോര്‍ക്കാന്‍ ഉള്ള മൂഡിലും.

സംഗതി പന്തിയല്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ അവന്മാരെ കൊണ്ട് ഓഡിറ്റൊരിയത്തില്‍ നിന്ന് അകലെയുള്ള കോളേജ് ഗ്രൗണ്ടില്‍ ഒരു മരത്തിന്‍റെ ചുവട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി.

കളമശ്ശേരിയില്‍ ഞങ്ങളുടെ കാമ്പസ് ഒരു മലമുകളില്‍ ആയതിനാല്‍ ഓഡിറ്റൊറിയത്തില്‍ കേള്‍ക്കുന്നതിനേക്കാള്‍ ക്ലിയര്‍ ആയി അവിടെ കേള്‍ക്കാം പാട്ട്.

"ഇനി നിങ്ങള്‍ക്ക് ആവശ്യം പോലെ തുള്ളിക്കോ" ഞാന്‍ പറഞ്ഞു.

"എങ്കില്‍ നീയും തുള്ള്" അവന്മാര്‍ എന്നെയും നിര്‍ബന്ധിച്ചു തുള്ളിച്ചു.

അവന്മാരുടെ അകത്തു കിടക്കുന്ന കള്ളിന്‍റെ ആവേശത്തിലുള്ള തുള്ളലും അപ്പോള്‍ പാടിക്കൊണ്ടിരുന്ന ഹിറ്റ്‌ ഗാനത്തിന്‍റെ ലഹരിയും കൂടെയായപ്പോള്‍ എനിക്കും ആവേശം മൂത്തു.

എന്നാല്‍ ഇതൊക്കെ ഒരാള്‍ വീക്ഷിക്കുന്നുണ്ടെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല - തെര്‍മല്‍ എഞ്ചിനിയറിംഗ് പഠിപ്പിക്കുന്ന തോമസ്‌ സാര്‍ !

പിറ്റേന്ന് ക്ലാസില്‍, ഞങ്ങള്‍ നാല് പേരെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി തോമസ്‌ സാര്‍ തലങ്ങും വിലങ്ങും വലിച്ചു കീറി.

അങ്ങനെ ജിവിതത്തില്‍ കള്ളുകുപ്പി നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്ത ഞാനും ഒരു കള്ളുകുടിയന്‍ ആയി !

(തുടരും)

No comments:

Post a Comment